Movies
ശ്വേത മേനോനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും അരിയാഹരം കഴിക്കുന്ന ആർക്കും അതിന് പിന്നിലാരാണെന്ന് മനസിലാകുമെന്നും നടി സീമ ജി. നായർ.
ഏതു നീതിപീഠം വരെ പോയാലും ഇതിന്റെ പുറകിൽ പ്രവർത്തിച്ചവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങികൊടുക്കണമെന്നും ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറിലെ കഷ്ണങ്ങൾ ആയി ശ്വേത മേനോനും കുക്കു പരമേശ്വരനും മാറരുതെന്നും സീമ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
നമസ്കാരം, ഇന്നലെ വളരെയേറെ വിഷമം ഉണ്ടാക്കിയ ഒരു പ്രശ്നം ആണ് ആരുടെയോ സ്വാർഥ താൽപര്യം കൊണ്ട് പൊങ്ങി വന്നത്. എന്തിനു വേണ്ടി, ആർക്കുവേണ്ടി എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം തന്നെയുണ്ട്. അരിയാഹാരം കഴിക്കുന്ന ആർക്കും അത് മനസിലാകും. എല്ലാം തകർത്തേ അടങ്ങു എന്ന പിടിവാശിയാണ് ചിലർക്ക്. എത്ര മോശമായാണ് ആ കുട്ടിയെക്കുറിച്ച് പറഞ്ഞത്.
25 വർഷത്തിന് മുന്നേ ‘കയം’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഒരുമിച്ചു കുറെ ദിവസങ്ങൾ, അന്ന് തുടങ്ങിയ സ്നേഹം. എന്നും ഫോൺ ചെയ്തോ, കണ്ടോ ഉള്ള ബന്ധം അല്ല. ആദ്യമായി കണ്ട അന്നുമുതൽ ഒരേ രീതിയിൽ ഇടപെടുന്ന ചുരുക്കം ചിലരിൽ ഒരാൾ.
അവരെ കുറിച്ച് എത്ര വൃത്തികെട്ട രീതിയിൽ ആണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. അവർ നടത്തുന്ന സ്ഥാപനങ്ങൾ, അവർ കുട്ടികളെ വഴി തെറ്റിക്കുന്ന വീഡിയോസ് ചെയ്യുന്നു. അയ്യോ കേട്ടാൽ അറയ്ക്കുന്ന വിവരങ്ങൾ. കളിമണ്ണോ, പാലേരി മാണിക്യമോ, കയമോ, കാമസൂത്രയോ എന്തും ആയിക്കോട്ടെ. അതെല്ലാം നിയമ വിധേയം ആയി സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ റിലീസ് ചെയ്തവ.
ഇനി അടുത്തത് പോൺ സൈറ്റിൽ വിഡിയോസ് ഉണ്ടെന്ന്. ആർക്കും ആരുടെ വീഡിയോയും മോർഫ് ചെയ്തിടാമെന്ന ഈ കാലഘട്ടത്തിൽ, ബാൻ ചെയ്ത സൈറ്റിൽ പോയി (മാർട്ടിൻ എന്ന ആൾക്ക് മാത്രം ഇത് കാണാം) ഇതൊക്കെ കണ്ടു എന്ന് പറയുമ്പോൾ.
ഏതു പൂട്ടും തുറക്കാവുന്ന ഒരു മഹാനാണോ ഇതെന്ന് അദ്ഭുതപെട്ടുപോയി. ബാൻ ചെയ്ത സാധനങ്ങൾ തുറന്നു കൊടുക്കാൻ കഴിവുള്ള ആൾക്കാർ ഇവിടെ ഉള്ളിടത്തോളം മാർട്ടിൻ വിഷമിക്കണ്ട കാര്യം ഇല്ലല്ലോ. ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തു മത്സരിക്കുന്നു എന്ന തെറ്റാണു ശ്വേത ചെയ്തത്. കുക്കു പരമേശ്വരനും ആ ഒരു തെറ്റാണു ചെയ്തത്.
ഏതു നീതിപീഠം വരെ പോയാലും അർഹിക്കുന്ന ശിക്ഷ ഇതിന്റെ പുറകിൽ പ്രവർത്തിച്ചവർക്ക് വാങ്ങികൊടുക്കണം. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറിലെ കഷ്ണങ്ങൾ ആയി ശ്വേതയും, കുക്കുവും മാറരുത്. ഒരു സ്ഥാനത്തിന് വേണ്ടി എന്ത് ചീഞ്ഞ കളിയും കളിക്കുന്നവർ കളിക്കട്ടെ.
പക്ഷേ നിങ്ങൾ ജയിച്ചേ ആവണം..മറ്റൊന്നും കൊണ്ടല്ല അത്രയും മനസ് വിഷമിക്കുന്ന കാര്യങ്ങൾ ആണ് ഓരോ നാളിലും പുറത്തു വരുന്നത്.. ഇനിയെല്ലാം വരുന്നിടത്തു വച്ച് കാണാം ..ധൈര്യമായി മുന്നോട്ടു പോകുക ..മുന്നോട്ടുപോയെ പറ്റൂ. സീമ ജി. നായരുടെ വാക്കുകൾ.
Movies
അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ ശ്വേത മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് നടി മാലാ പാർവതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനകളുടെ ഭാഗമാണ് ഈ കേസെന്നും ശ്വേതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പാണെന്നും മാലാ പാർവതി പറയുന്നു.
മാലാ പാർവതിയുടെ കുറിപ്പ്
‘അമ്മ’ സംഘടനയ്ക്ക് വേണ്ടി മോഹൻലാലും, മമ്മൂക്കയും നേതൃത്വം നൽകിയതിന്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്. സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കും, ക്ഷേമ പ്രവർത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ ലാൽ സർ മാറിയതോടെ, ഈ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികൾ. ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നത്.
ആദ്യം കുക്കു പരമേശ്വരനും, ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു. ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതു സമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്. ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം.
ബാലിശമായ ഇലക്ഷൻ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശ്യം അതിലുമപ്പുറമാണ്. ശ്വേതയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്.